If explosion of 'The mullaiperiyar Dam'-a great water bomb ; leAn unpredictable Disaster water bom
- Admin
- May 14, 2020
- 5 min read
Updated: Jun 28, 2020
________________________________________
മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന ജലബോംബ് പൊട്ടിയാൽ ദുരന്തവ്യാപ്തി പ്രവചനാതീതം!
കേരളത്തിലെ നാലുകോടിയോളം വരുന്ന ജനങ്ങളിൽ എത്രപേർ തങ്ങളിൽ പലരുടെയും അന്തകനാകാൻ സാധ്യതയുള്ള മുല്ലപ്പെരിയാർ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്. സത്യത്തിൽ മഹാഭൂരിപക്ഷം വരുന്നവർക്കും അതിന്റെ ഭീകരത അറിയില്ല എന്ന് തന്നെവേണം കരുതാൻ. ലക്ഷകണക്കിന് വരുന്ന മലയാളികളുടെ തലയ്ക്ക് മുകളിൽ ഡെമോക്ലസിന്റെ വാൾ പോലെ മുല്ലപ്പെരിയാർ തൂങ്ങിയാടാൻ തുടങ്ങിയിട്ട് കാലം കുറെയാകുന്നു. ഡാമിന്റെ നിർമ്മാണകാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് മുല്ലപ്പെരിയാറായിരുന്നു. ചുണ്ടാമ്പും സുർഖി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചു ഉണ്ടാക്കിയ 120 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടാണ് ഇന്ന് ഇപ്പോൾ ലോകത്തിലുള്ളതിൽ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.
ഈ അണക്കെട്ട് നിർമ്മാണം പൂർത്തിയാക്കിയ 1896 കാലത്ത് 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകൾക്ക് ആയുസ്സില്ലെന്നു അണക്കെട്ടിന്റെ ശില്പിയായ ബെന്നി ക്യൂക്ക് എന്ന ബ്രിട്ടീഷുകാരാൻ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാൽ പോലും സ്വാത്രന്ത്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായത് കൊണ്ടുമാത്രമാണ് പിന്നെയും 70 കൊല്ലമായി അതിങ്ങനെ പൊട്ടാതെ ഇതുവരെ നിലകൊള്ളുന്നത്. നമ്മുടെ നാട്ടുകാർ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കിൽ ഇതിനോടകം മുല്ലപ്പെരിയാർ അണകെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികൾ ആഘോഷിച്ചു കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.
കേരളത്തിലാണ് മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്നാടാണ് ഡാമിന്റെ ഉടമസ്ഥർ. അക്കഥകളൊക്കെ പറയാൻ പോയാൽ മണ്ടത്തരങ്ങളുടെ സർദാർജികഥയിലെ പരമ്പര പോലെ കേട്ടിരുന്നു ചിരിക്കാൻ മാത്രമേ കഴിയു. ബ്രിട്ടീഷ് കാരുടെ കാലത്ത് തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം, എന്നി തമിഴ് പ്രവിശ്യകൾ ജലക്ഷാമം അനുഭവിക്കുമ്പോൾ പശ്ചിമഘട്ടത്തിനമപ്പുറമുള്ള കേരളത്തിലെ പെരിയാർ തീരങ്ങളിൽ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് വേണ്ടി സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. പെരിയാർ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോൾ മുല്ലപ്പെരിയാർ ഡാം എന്ന തലവേദനയായി മലയാളികളുടെ ഉറക്കം കെടുത്തുന്നത്.
1886 ഒക്റ്റോബർ 29 ന് പെരിയാർ പാട്ടക്കരാർ പ്രകാരം പെരിയാർ നന്ദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലത്തിന് പുറമെ അണകെട്ട് നിർമാണത്തിനായി 100 ഏക്കർ സ്ഥലവും തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുന്നാൾ രാമവർമ്മ അന്നത്തെ മദിരാശി സർക്കാരിന് പട്ടമായി നൽകുകയുണ്ടായി. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കിൽ 40,000 രൂപ വര്ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ഡാമിന്റെ കരാർ കാലയളവ് 999 വര്ഷമാണെന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. ആദ്യകാരാർ കഴുയുമ്പോൾ വേണമെങ്കിൽ വീണ്ടുമൊരു 999 വർഷത്തേക്ക് കരാർ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.
ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള ഭീകരമായ ആ അവസ്ഥയെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയാൽ നമ്മൾ ഭയപ്പെട്ടുപോകും. കേരളത്തിന്റെ അഞ്ചോ ആറോ ജില്ലകളിലെ ലക്ഷകണക്കിന് വരുന്ന ജനങ്ങൾക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനോ, വീട്ടിലിരിക്കാനോ കഴിയുകയില്ല. ഡാം പൊട്ടിയാൽ രക്ഷപ്പെടാം എന്നാരും കരുതുകപോലും വേണ്ട. ഏതാണ്ട് എറണാകുളത്തുള്ള ഹൈക്കോർട്ട് കെട്ടിടത്തിന്റെ അഞ്ചാംനിലയ്ക്ക് മുകളിൽ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. നാല് തെങ്ങിന്റെ ഉയരം വരും വെള്ളം. അതിൽ വെള്ളം മാത്രമാവില്ല.
അപകടം എന്തെങ്കിലും പിണഞ്ഞാൽ കണക്കുകൾ സൂചിപ്പിക്കുന്നത് ശെരിയാണെങ്കിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, ആലപ്പുഴ, എന്നി ജില്ലകളിലായി കുറഞ്ഞത് 60 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. അതിൽ പണ്ഡിതനും , പാമരനും, പണമുള്ളവനും, പണമില്ലാത്തവനും , സിനിമാക്കാരും , രാഷ്ട്രീയ മെലൻമാരും, കേദ്രത്തിൽ പിടിയുള്ളവരും , എങ്ങും പിടിയില്ലാത്തവരും , കുട്ടികളും , വലിയവർ അടക്കമുള്ള ലക്ഷകണക്കിന് മനുഷ്യാത്മാക്കൾ വീട്ടിലും , റോഡിലും , പാടത്തും, പറമ്പിലുമൊക്കെയായി ചത്തു മലക്കും. അതിൽ കുറെയേറെ പേർ ആർക്കും ഒരു ബുദ്ദിമുട്ടും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയിൽ സമാധിയാകും. കന്നുകാലികൾ അടക്കമുള്ള ലക്ഷകണക്കിന് മിണ്ടാ പ്രാണികളുടെ കണക്കൊന്നും മുകളിൽ പറഞ്ഞ 60 ലക്ഷത്തിൽ പെടില്ല.
കെട്ടിടങ്ങളിലും , വാഹനങ്ങളിലുമായി കുടുങ്ങി കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങൾ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയായ വണ്ണം മറവു ചെയ്തില്ലായെങ്കിൽ ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങൾ മാരകമായ പകർച്ചവാദികളും, മറ്റ് രോഗങ്ങളും പിടിച്ചു നരകിച്ചു ചാകും. ഇക്കൂട്ടത്തിൽ മുല്ലപ്പെരിയാറിന്റെ പേരിൽ പടനയ്ക്കുന്ന തമിഴനും, ലക്ഷക്കണക്കിനു ഉണ്ടാകും. നദീജലം നഷ്ടമായത് കൊണ്ട് തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് ജനത വരൾച്ചയും പട്ടിണിയും കൊണ്ട് കുടിവെള്ളമില്ലാതെ വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്ദാര്ജിമാർക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടത് പോലെ കണ്മുന്നിൽ വന്നു പെടുന്ന തമിഴന്മാരോട് മലയാളികൾ പ്രതികാരപ്രകടനം നടത്തുകയും അതെ നാണയത്തിൽ തമിഴ് മക്കൾ തിരുച്ചു പ്രതികരിക്കുകയും ചെയ്യുകയും അങ്ങനെ വലിയ വംശീയ കലാപം തന്നെ ഇന്ത്യ രാജ്യത്ത് പൊട്ടിപുറപ്പെടുകയും ചെയ്യും.
ഇതെല്ലാം കഴിഞ്ഞിട്ട് അവശേഷിക്കുന്ന മലയാളിയും തമിഴനും ഈ ദാരുണ സംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും ചാരി വീണ്ടും കലാപം ഉണ്ടാക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്തുവാൻ കഴിയാതെ പ്രജകളെ പരിപാലിക്കുന്നു എന്ന പേരിൽ നികുതിപ്പണം തിന്നുകുടിച്ചു സുഖിച്ചു കഴിഞ്ഞുപോകുന്ന മന്ത്രിമാരെയും അവരുടെ പിണിയാളുകളെയും നാമൊക്കെ പിന്നെയും പിന്നെയും വൻഭൂരിപക്ഷത്തിൽ തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടേയിരിക്കും. എന്നിട്ട് ആ വിഷജീവികൾ വീണ്ടും കപട രാഷ്ട്രീയം കളിച്ചു മലയാളി സമൂഹത്തെയാകെ കൊള്ളയടിച്ചു കൊണ്ടേയിരിക്കും.
നിർഭാഗ്യവശാൽ ചെറിയ ഭൂമികുലുക്കം സംഭവിച്ചു പോലും ഡാം തകർന്നാൽ, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകർന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാൻ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാൽ
ഇടുക്കി ജില്ലയുടെ പകുതി മുതൽ തൃശൂർ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. അതിൽ എറണാകുളം ജില്ല പൂർണമായും കോട്ടയം, ആലപ്പുഴ, ത്യശൂർ, പത്തനംതിട്ട ജില്ലകൾ ഭാഗികമായും നശിക്കും. ഇങ്ങനെ വന്നാൽ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങൾ. നെടുമ്പാശ്ശേരി വിമാനത്താവളം ഓർമകളിൽ മാത്രമാകും. ലുലു മാൾ, ഇൻഫോ പാർക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങൾ പൂർണ്ണമായും നശിക്കും. കുടാതെ ഏകദേശം 60 ലക്ഷത്തിലധികം മനുഷ്യർ കൊല്ലപ്പെടും, ഏകദേശം 50 ഓളം അടി ഉയരത്തിൽ വരെ ആയിരിക്കും വെള്ളത്തിന്റെ മരണപ്പാച്ചിൽ.
വെള്ളം മുഴുവൻ ഒഴുകി തീർന്നാൽ , 10 അടി ഉയരത്തിൽ വരെ ചെളി ആയിരിക്കും ആ പ്രദേശം മുഴുവൻ, ഇടുക്കി മുതൽ അറബിക്കടലൽ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാൻ വെറും 5 മണിക്കൂറുകൾ മതി അതിനുള്ളിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാൽ അത് ഡാമിന്റെ ഭിത്തികൾക്ക് താങ്ങാൻ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവൻ തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവൻ തുറന്നു വിട്ടു പുതിയ ഡാം പണിതു അതിൽ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വർഷം എടുക്കും. അതുവരെ അവർ വെള്ളത്തിനെന്ത് ചെയ്യും അതിനാൽ അവർക്കും വിസമ്മതം. അങ്ങനെ ഇരു സർക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാൽ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും. മുല്ലപ്പെരിയാർ പ്രശ്നത്തിൽ സർക്കാരിന്റെ അനാസ്ഥ എടുത്ത് പറയേണ്ടതാണ് സുപ്രീം കോടതിയിൽ തമിഴ്നാടിനെതിരെസുഖമായി ജയിക്കാമായിരുന്ന കേസ് തോൽപ്പിചെടുത്തത് അവരാണ്.
1979 ആഗസ്റ്റ് 11 ന് കനത്ത മഴയിൽ ഗുജറാത്തിലെ മോർവി ഡാം തകർന്നപ്പോൾ ഉണ്ടായതാണ് സ്വാത്രത്ര ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000 ത്തോളം ജനങ്ങളാണ് അന്ന് മോർവി പട്ടണത്തിൽ മണ്ണോട് ചേർന്നത്. 2006 ആഗസ്റ്റ് കനത്തമഴ കാരണം രാജസ്ഥാനിലെ ബജാജ് സാഗർ ഡാമിലെ അധികം ജലം തുറന്നു വിട്ടപ്പോൾ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങൾ കുറെ നാളുകൾക്ക് ശേഷമാണെങ്കിലും നമ്മൾ നേരിൽ കണ്ടവരാണ്. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയത് രാത്രിയായതുകൊണ്ട് ഗ്രാമവാസികളിൽ ഏതാണ്ട് എല്ലാവരും ഉറക്കത്തിൽ തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിന് കന്നുകാലികൾ മിണ്ടാപ്രാണികളെ ചാത്തോടൊങ്ങി. ഭൂപ്രകൃതിയിലുള്ള പ്രേതെക കാരണം മാസങ്ങളോളം ഈ വെള്ളം താഴന്ന പ്രദേശങ്ങളിൽ കെട്ടിക്കിടന്നു വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും, ഈ ഡാമിൽ നിന്നൊഴുകിയ വെള്ളം ഒരുപാട് നാശങ്ങൾ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത മുൻസൈനികനും ഹെലിക്കോപ്റ്റർ പൈലറ്റുമായ ക്യാപ്റ്റൻ മോഹൻ എന്നയാളിൽ നിന്നും ആ ദുരന്തത്തിന്റെ വാപ്തി നമ്മൾ കേട്ടതാണ്. എന്നാൽ ഇതൊന്നുമാകില്ല മുല്ലപ്പെരിയാർ പൊട്ടിയാൽ ഉണ്ടാകുന്നത്. ഇതിനേക്കാൾ അത്രമേൽ ഭീകരമായ ലോകത്തു വെച്ച് ഏറ്റവും വലിയ ദുരന്തമായിരിക്കും അത്.
മനുഷ്വത്തം എന്നത് അധികാര കസേരകളിൽ ഇരിക്കുന്നവർക്കൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. അണക്കെട്ടിന്റെ ആയുസിന്റെ 20 ഇരട്ടിയിലധികം കാലത്തേക്ക് അതിൽ നിന്നും അയൽ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും , ( രാജാവിനെ അന്ന് സായിപ്പ് നിർബന്ധിച്ചു സമ്മതിപ്പിച്ചതാണ് എന്ന് വിസ്മരിക്കുന്നില്ല) ആ കരാർ പ്രകാരം ഇനിയും മുന്നോട്ട് പോയാൽ ലക്ഷകണക്കിന് പ്രജകൾ ചത്തടിയുമെന്നു മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാർക്കും മനുഷ്വത്വം തൊട്ട് തീണ്ടിയിട്ടില്ല. തമിഴ് നാട് കേരളം എന്നിരണ്ടു സംസ്ഥാനങ്ങളുടെ മുല്ലപ്പെരിയാർ വിഷയത്തിലെ കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന പരമോന്നത നീതിപീഠമായ സുപ്രിം കോടതിയിലുള്ളവർ നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലിരിക്കുന്നവരും മനുഷ്യർ തന്നെയല്ലേ. ഇതെന്താണ് പിടികിട്ടാപുള്ളിയോ , തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടികൊണ്ട് പോകുവാൻ. ?
ഈ കേസ് തീർപ്പാക്കാൻ എന്താണ് ഇത്ര കാല താമസം.? ഇതിനേക്കാൾ ഭീകരമായ എന്ത് കേസാണ് സുപ്രിം കോടതിയിൽ അടിയന്തിരമായി ഇത്ര വാദിക്കാൻ ഉള്ളത്. ? ഡാമിലെ വെള്ളം കുറച്ചു ദിവസമെടുത്തിട്ട് ആണെങ്കിലും , ആളയപായമില്ലാത്ത രീതിയിൽ ഒന്ന് തുറന്ന് വിട്ടു ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാൻ സുപ്രിം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ. ? ലക്ഷകണക്കിന് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു കേസാകുമ്പോൾ കോടതി നേരിട്ടിടപെട്ടു അങ്ങനെ ചെയ്യുന്നതിൽ എന്താണ് തെറ്റ്. എന്ന് മാത്രമേ നിയമമറിയാത്ത എന്നെപോലെയുള്ള സാധാരണക്കാരനായ ആളുകൾക്ക് ചോദിക്കുവാൻ ഉള്ളു മൈലോർഡ്. ?
പാച്ചു എന്ന ബ്ലോഗർ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തിൽ കാണേണ്ട ഒന്നാണ്. ഒറ്റയാൾ പട്ടാളമായി ഇന്ഗ്ലണ്ടിലെ തന്റെ സ്വത്തു മുഴുവൻ വിറ്റ് പെറുക്കി മുല്ലപ്പെരിയാർ ഡാമുണ്ടാക്കിയ ബെന്നി കുക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിൻറെ തന്നെ വാക്കുകളിലൂടെ അദ്ദേഹത്തിൻറെ കുറിപ്പുകളിൽ വായിക്കാൻ സാധിക്കും. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്ന്നാൽ മാത്രമേ പൊട്ടിപൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയിൽ വരൂ. അതാരും കാണാതിരിക്കാൻ തമിഴ്നാട് പരമാവധി ശ്രമിക്കുന്നുണ്ടെകിലും പല ഞ്ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
ഡാം പരിസരത്തെങ്ങാനും റിക്‌ടർ സ്‌കെയർ സൂചികയിലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാൽ എല്ലാം അതോടെ തീരും എല്ലാം. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം , ഡാമിൽ ഉണ്ടാകുന്ന ചോർച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാധ്യത കണ്ടാൽ കേരള സർക്കാരിനെയും ജനങ്ങളെയും വിവരമറിയിക്കേണ്ടതും തമിഴ് നാട് സർക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നിൽക്കുന്ന അവർ അക്കാര്യത്തിൽ എത്രത്തോളം ശുഷ്‌കാന്തി കാണിക്കുമെന്ന് നമുക്ക് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. എമർജൻസി ആക്ഷൻ പ്ലാൻ ( E.A.P.) എന്ന അറ്റ കയ്യെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അണകെട്ട് പൊട്ടിയാൽ പ്രധാനമായി ചെയ്യാനുള്ള രക്ഷാപ്രവർത്തനങ്ങളാണ് ഈ പറഞ്ഞ ആക്ഷൻ പ്ലാൻ. എന്തൊക്കെ പ്ലാൻ ചെയ്താലും ലോകം കണ്ട ഏറ്റവുംവലിയ വലിയ ജലബോംബിനെ , എന്തല്ലാം സഞ്ചികരണങ്ങൾ ഒരിക്കിയാലും ഈ മലവെള്ളപ്പാച്ചിലിൽ എത്രപേരുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ സാധിക്കും.? അതും ജലപ്രളയം പൊങ്ങി പൊങ്ങി വരുന്നതിനിടയ്ക്ക്.? ഒന്നും നടക്കില്ല എല്ലാം വെള്ളത്തിൽ വരച്ച വരപോലെയാകും എന്നല്ലാതെ വേറെയൊന്നും നടക്കില്ല.
ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാർക്കും കേരളത്തേ രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേർക്ക് വേണമെങ്കിൽ രക്ഷിക്കട്ടെ എന്നല്ലാതെ വേറെയൊന്നും പറയാനില്ല. കാരണം അങ്ങേരുടെ സ്വന്തം നാടല്ലേ കേരളം. ഒരപകടവും സംഭവിക്കരുത് എന്ന് പ്രാർത്ഥിക്കുന്ന സമയത്തും അഥവാ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ തന്നെ ഞാൻ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോൾ മാത്രം അത് സംഭവിച്ചാൽ മതിയെന്നും ഞാൻ പ്രാർത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ചു നേരിടാലോ. അതല്പം സ്വാർത്ഥതയാകാം. പക്ഷെ എനിക്കങ്ങനെ മാത്രമേ പ്രാർത്ഥിക്കുവാനും ചിന്തിക്കുവാനും കഴിയുന്നുള്ളു. അതുകൊണ്ട് ക്ഷമിക്കുക.
മാനവരാശിക്ക് മേൽ ഈ ദുരന്തം ഒരിക്കലും ഒരു ജലബോംബായി പതിക്കാതിരിക്കട്ടെ...!
___________________________________________
Comments