Let examined ; The verdict of the Supreme Court in the case related to the Padmanabha Swamy Temple.
- Admin
- Jul 13, 2020
- 3 min read

എന്താണ് പദ്മനാഭ സ്വാമി ക്ഷേത്ര കേസ്? പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബം കടത്തിക്കൊണ്ടു പോകുന്നുവെന്ന് പരാതിപ്പെട്ട് സുന്ദരരാജൻ എന്ന മുൻ IPS ഉദ്യോഗസ്ഥനായ ഭക്തൻ ഹൈക്കോടതിയെ സമീപിക്കുന്നു. നിലവറകളിലെ നിധിശേഖരം തിട്ടപ്പെടുത്തണമെന്നും, ക്ഷേത്ര ഭരണം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. Image : Sudher Rajan I P S ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സുന്ദര്‍രാജന്‍ ഇന്റലിജന്‍സ് ബ്യൂറോയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ബി സംഘത്തിലെ ഇന്ദിരാ ഗാന്ധിക്ക് ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു സുന്ദരരാജന്‍. സുന്ദരരാജിന്റെ അച്ഛന്‍ ടി.കെ. പദ്‌മനാഭ അയ്യര്‍ക്ക് പ്രമേഹം ബാധിച്ച് കാഴ്ച നഷ്‌ടപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൊണ്ടുപോകാന്‍ വേണ്ടി ജോലി രാജിവെച്ച് നാട്ടിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. പിന്നീട് സുന്ദര രാജൻ സുപ്രീം കോടതിയില്‍ അഭിഭാഷകനായി. പിന്നീട് പ്രാക്‌ടീസ് നിര്‍ത്തി പൂര്‍ണസമയവും ഭക്തിയുടെ വഴിയിലായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോകുന്നുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സുന്ദരരാജന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. Front view of Sree Pathmanabha Swamy Temple, Trivandrum എന്തായിരുന്നു ഹൈക്കോടതിയിലെ കേസ്? തിരുവിതാംകൂറിലെ അവസാന മഹാരാജാവായ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ നാട് നീങ്ങിയപ്പോൾ പദ്മനാഭ സ്വാമി ക്ഷേത്രഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാതെ മഹാരാജാവിന്റെ സഹോദരനായ ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമയെ ക്ഷേത്ര ഭരണം ഏൽപ്പിച്ചത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോകുന്നുണ്ട് എന്നും ആരോപിച്ചാണ് സുന്ദരരാജൻ ഹർജി നൽകിയത്. His highness uthradom thirunal marthanda varma ഗുരുവായൂര്‍ മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് ഭരണ സംവിധാനമുണ്ടാക്കണം, ക്ഷേത്രം സംരക്ഷിത സ്മാരകം ആക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പിന് നിർദേശം നൽകണം എന്നിങ്ങനെ ആയിരുന്നു സുന്ദരരാജന്റെ ആവശ്യങ്ങൾ. സംസ്ഥാന സർക്കാരിന്റെ റോൾ എന്ത്? സംസ്ഥാന സർക്കാർ ക്ഷേത്രം ഏറ്റെടുക്കാൻ തയ്യാറാകാത്തത് നിയമവിരുദ്ധമാണെന്ന് സുന്ദരരാജൻ ആരോപിച്ചു. തുടർന്ന് ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടി. എന്തായിരുന്നു അന്നത്തെ സർക്കാരിന്റെ നിലപാട്? ക്ഷേത്രഭരണം നിലവിൽ നല്ല നിലയിൽ നടക്കുന്നതിനാൽ ക്ഷേത്ര ഭരണത്തിൽ ഇടെപെടേണ്ടതില്ല എന്നാണ് അന്ന് ഭരണത്തിലിരുന്ന എൽഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചത്. സർക്കാർ നിലപാടിന്മേൽ കോടതിയുടെ നിരീക്ഷണം എന്തായിരുന്നു? സംസ്ഥാന സർക്കാരിന്റെ നിലപാട് നിയമപരമോ നീതിയുക്തമോ അല്ലെന്ന് കോടതി വിമർശിച്ചു. ഭരണഘടനയിലെ 26-ആം വകുപ്പിന്റെ ഭേദഗതിയിലൂടെ നാട്ടുരാജാക്കന്മാർക്കുള്ള പ്രിവിപേഴ്‌സും മറ്റ് ആനുകൂല്യങ്ങളും നിർത്തിയിട്ടുണ്ട്. അവസാനത്തെ രാജാവായ ചിത്തിര തിരുനാൾ നാട് നീങ്ങിയതോടെ ക്ഷേത്രത്തിന്റെ അധികാരം സർക്കാരിൽ നിക്ഷിപ്തമാവും എന്നാണ് തിരുവിതാംകൂർ മതധർമ്മ സ്ഥാപന നിയമം വ്യവസ്ഥ ചെയ്യുന്നത്. ഭരണഘടനയുടെ 366-ആം അനുച്ഛേദ പ്രകാരം ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലശേഷം രാജാവ് എന്ന പദവിയുടെ അർഹത സർക്കാരിനാണ് എന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ മറ്റു നിരീക്ഷണങ്ങൾ എന്തെല്ലാം? പൊതുജനങ്ങളിൽ നിന്നുള്ള പണം ക്ഷേത്രമുൾപ്പെടെയുള്ള മതസ്ഥാപനങ്ങളിൽ സ്വീകരിക്കപ്പെടുമ്പോൾ അതിന്റെ കണക്ക് പൊതുജനങ്ങളെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഈ പണം വ്യക്തിപരമായ നേട്ടങ്ങക്കായി വിനിയോഗിക്കപ്പെടരുത്. ഈ പണം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കുന്നത് ദൈവത്തിന്റെ പേരിൽ കച്ചവടത്തിന് അനുമതി നൽകുന്നതിന് സമാനമാണ്. എന്തായിരുന്നു രാജകുടുംബത്തിന്റെ വാദം? ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ കുടുംബ ക്ഷേത്രമാണ്. ഇവിടെ സർക്കാരിനോ പൊതുജനങ്ങൾക്കോ ഇടപെടാൻ കഴിയില്ല. കോടതി നിരീക്ഷണം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രം അല്ലെന്ന് കോടതി വ്യക്തമാക്കി. അവസാന മഹാരാജാവിന്റെ കാലശേഷം സർക്കാരിന്റെ അനുമതിയോടെ ക്ഷേത്രഭരണം തുടർന്ന ഉത്രാടം തിരുനാൾ മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രത്തിന്റെ സ്വത്തിന്റെയും അമൂല്യനിധിയുടെയും ചിത്രമെടുത്തത് ഭക്തരുടെ എതിർപ്പിന് കാരണമായി. ക്ഷേത്രത്തിന്റെ സ്വത്ത് രാജകുടുംബത്തിന്റേതാണെന്ന് പത്രപരസ്യവും നൽകി. ഹൈക്കോടതി വിധി എന്തായിരുന്നു? ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം നിയമാനുസൃത ട്രസ്റ്റോ ഭരണ സമിതിയോ ഉണ്ടാക്കി സംസ്ഥാന സർക്കാർ മൂന്ന് മാസത്തിനകം ഏറ്റെടുക്കണം എന്ന് 2011 ജനുവരി 31ന് ഹൈക്കോടതി വിധിച്ചു. 3 മാസത്തിനകം ഏറ്റെടുക്കണം എന്ന കർശന ഉത്തരവാണ് ഹൈക്കോടതി വിധിച്ചത്. അവസാന രാജാവായ ചിത്തിര തിരുനാളിന് ശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികൾക്ക് കിട്ടില്ല. അവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ട്രസ്റ്റുണ്ടാക്കി ക്ഷേത്രം ഏറ്റെടുക്കും വരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ കലവറ തുറക്കുകയോ അതിനുള്ളിലെ വസ്തുക്കൾ എടുത്തുമാറ്റുകയോ ചെയ്യരുത് എന്ന് നിർദ്ദേശം നൽകി. എന്നാൽ നിത്യപൂജക്കും ആചാരാനുഷ്ടാനങ്ങൾക്കും ആവശ്യമായവ എടുക്കാവുന്നതാണ്. ഉത്രാടം തിരുനാളിനും അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്കും ക്ഷേത്രത്തിലെ ആറാട്ട് തുടങ്ങിയ ആചാരാനുഷ്ടാനങ്ങളിൽ പദ്മനാഭ ദാസനെന്ന നിലയിൽ പങ്കെടുക്കാം എന്നും കോടതി വ്യക്തമാക്കി. ഗുരുവായൂർ ദേവസ്വത്തിന്റെ മാതൃകയിൽ സമിതിയോ ട്രസ്റ്റോ ഉണ്ടാക്കാം. സർക്കാർ നിയോഗിക്കുന്ന സത്യസന്ധരായ വ്യക്തികളുടെ സമിതി കല്ലറ തുറന്ന് അമൂല്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. രാജകുടുംബത്തിന്റെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ആവണം ഇത്. ഇവ ക്ഷേത്ര പരിസരത്ത് മ്യൂസിയം ഉണ്ടാക്കി അതിൽ പ്രദർശനത്തിന് വെക്കണം. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ളതിനാൽ സുരക്ഷ പോലീസിനെ ഏൽപ്പിക്കുകയോ പോലീസിന്റെ സഹായം ഉറപ്പുവരുത്തുകയോ ചെയ്യണം. ഹൈക്കോടതി വിധിയെത്തുടർന്ന് എന്ത് നടന്നു? 27- 4- 2011ന് ഹൈക്കോടതി വിധിക്ക് എതിരെ മുൻ തിരുവിതാംകൂർ രാജ കുടുംബത്തിന് വേണ്ടി ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നു. തുടർന്ന് കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുന്നു. ഒപ്പം ചില നിർദേശങ്ങളും പുറപ്പെടുവിക്കുന്നു എന്തൊക്കെ ആയിരുന്നു സുപ്രീംകോടതി നിർദ്ദേശങ്ങൾ? നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുക. വിവരം കോടതിക്ക് നൽകുക. ക്ഷേത്ര സുരക്ഷയ്ക്ക് കൂടുതൽ പോലീസ് സംവിധാനം ഏർപ്പാടുക്കുക. സുപ്രീകോടതിയിൽ പിന്നീട് എന്ത് നടന്നു? ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടാവുകയും ബി നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിക്കുകയും ചെയ്തു. മുൻപ് ഉണ്ടായിരുന്ന നിരീക്ഷണ സമിതിയെ ഒഴിവാക്കി 5 അംഗ വിദ്ഗദ സമിതി ഉണ്ടാക്കി. ഈ സമിതിക്ക് മുകളിൽ ഒരു മൂന്ന് അംഗ മേൽനോട്ട സമിതിയും ഉണ്ടാക്കി. കേസിൽ കോടതിയെ സഹായിക്കാൻ പ്രശസ്ത അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറി ആയി നിയമിച്ചു. സുപ്രീംകോടതിയെ സമീപിച്ച ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ മരിച്ചതിനെ തുടർന്ന് മൂലം തിരുനാൾ രാമവർമ്മ കക്ഷിയായി ചേരുന്നു. സുപ്രധാനവും സമ്പന്നവുമായ ക്ഷേത്രത്തിന്റെ സ്വത്തുക്കൾ ശരിയായ വിധത്തിൽ അല്ല രാജകുടുംബം പരിപാലിച്ചിരുന്നത് എന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി. അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ 5 അംഗ ഭരണ സമിതി സുപ്രീംകോടതി രൂപീകരിച്ചു. തന്ത്രി, മുഖ്യ നമ്പി, ജില്ലാ ജഡ്ജി ശുപാർശ ചെയ്യുന്ന രണ്ട് അംഗങ്ങൾ എന്നിവർ അടങ്ങുന്ന സമിതി( ഈ സമിതിയാണ് ഇപ്പോഴും ക്ഷേത്രഭരണം നിർവഹിക്കുന്നത്). ക്ഷേത്ര സ്വത്തുക്കളുടെയും മറ്റും ഓഡിറ്റിന് മുൻ സിഎജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി. ഓഡിറ്റിൽ ലക്ഷക്കണക്കിന് കോടിരൂപയുടെ സ്വത്ത് വിലയിരുത്തുന്നു. രാജകുടുംബത്തിന്റെ അധീനതയിൽ ആയിരുന്ന കാലത്തെ ഗുരുതരമായ ക്രമക്കേടുകളും വിനോദ് റായിയുടെ റിപ്പോർട്ടിലുണ്ട്. സംസ്ഥാന സർക്കാർ എന്നെങ്കിലും ക്ഷേത്ര ഭരണം ഏറ്റെടുത്തിരുന്നോ? ഏറ്റെടുത്തിരുന്നില്ല. കോടതി നിർദ്ദേശപ്രകാരമുള്ള സമിതി തന്നെയാണ് ഭരണം നടത്തിയിരുന്നത്. ഈ കേസ് സുപ്രീംകോടതിയിൽ നടക്കുമ്പോൾ രാജകുടുംബത്തെ കൂടി ഉൾപ്പെടുത്തിയുള്ള പ്രത്യേക സമിതിയോ ബോർഡോ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം കൈകാര്യം ചെയ്യണം എന്നായിരുന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്. ഇന്നത്തെ സുപ്രീംകോടതി വിധി എന്ത്? Princess Aswathy Thirunal Gowri Lakshmi Bay ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരും എന്നും അതിൽ രാജകുടുംബത്തിന് അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങുന്ന പുതിയ ഭരണസമിതിയെ ക്ഷേത്ര ഭരണം ഏൽപ്പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ നിലവിലുള്ള ഭരണ സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം എന്നും സുപ്രീംകോടതി നിർദ്ദേശിക്കുന്നു.
Comments